കൊച്ചി: വാട്‌സാപ്പിൽ അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നും മുന്നറിയിപ്പ്. ചിത്രങ്ങളുടെ ഉള്ളിൽ വ്യാജ ലിങ്കുകള്‍ ചേർത്താണ് തട്ടിപ്പ് നടക്കുന്നത്. ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ് തട്ടിപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇത്തരം തട്ടിപ്പുകളില്‍ ചില ചിത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന വ്യാജ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്.
വാട്സാപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത്തരം ചിത്രങ്ങള്‍ അയച്ചാണ് തട്ടിപ്പുകാർ തട്ടിപ്പിന് തുടക്കമിടുന്നത്. തുടർന്ന് വാട്സാപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും. നിമിഷങ്ങൾക്കുള്ളിൽ ഒടിപി ഉൾപ്പെടെ ഉള്ളവ കൈക്കലാക്കുന്ന സംഘം പണം മുഴുവൻ അപഹരിക്കും.
ചിത്രങ്ങള്‍ക്കുള്ളില്‍ വ്യാജ ലിങ്കുകള്‍ ചേര്‍ക്കാന്‍ സ്റ്റെഗനോഗ്രഫിയെന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഈ ലിങ്കുകള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേക്ക് വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഡൗൺലോഡ് ചെയ്യുന്നതോടെ ഒടിപി അടക്കം ലഭ്യമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതാണ് രിതി. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണ് ഈ രീതി.
ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ തരം ഡിജിറ്റല്‍ ഉള്ളടക്കം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം. ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഡാറ്റ പിന്നീട് മറ്റൊരിടത്തേക്ക് പകര്‍ത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യയെ സ്റ്റെഗനോഗ്രഫി എന്നാണ് പറയുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.