ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പു കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ, ഭർത്താവ് ഭാസ്കരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തലയ്ക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ഗൾഫിൽ നിന്നെത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് അമ്മയായ രതിയോട് ആവശ്യപ്പെട്ടു. എന്നാൽ രതി വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ബാലുശ്ശേരി പൊലീൽ പരാതി നൽകിയത്. വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമണമെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു.
സംഭവം നടക്കുമ്പോൾ രതിയുടെ ഇളയ മകളുമുണ്ടായിരുന്നു. പരുക്കേറ്റ രതിയെ അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും അടിവയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടുകയായിരുന്നു.