കോഴിക്കോട്: ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോഴിക്കോട്, ചെന്നൈ ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് പരിശോധന നടക്കുന്നത്. അദ്ദേഹത്തെ വടകരയിലെ വീട്ടിലെത്തി ചോദ്യം ഇ.ഡി ചെയ്യുന്നതായാണ് വിവരം. അടുത്തയിടെ നടത്തിയ വലിയ നിക്ഷേപത്തെ കുറിച്ചും ഇ.ഡി വിവരങ്ങള്‍ തേടിയെന്നാണ് സൂചനകള്‍.
ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഏറെ ചർച്ചയായ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കം 24 ഭാഗങ്ങളിൽ സിനിമ സെൻസർ ചെയ്തിരുന്നു. എമ്പുരാന്‍ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് റെയ്ഡ്.
അതേസമയം, ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇനിയും റെയ്ഡുകൾ നടക്കും. റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതി.ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.