കൊടുവള്ളി: ബാംഗ്ലൂരിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തികൊണ്ടുവന്ന് കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പിടിയിൽ. പുത്തൂർ സ്വദേശി പാപ്പി എന്നറിയപ്പെടുന്ന ചെമ്പോപറ്റ തുഫൈൽ (32) ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഐപിഎസിന്റെ നിർദ്ദേശപ്രകാരം പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കൊടുവള്ളി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ അഭിലാഷ്. കെ.പിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ തുഫൈലിന്റെ പുത്തൂരിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ച നിലയിൽ മൂന്നു ഗ്രാമോളം എംഡിഎംഎയും എംഡിഎംഎ വിൽപ്പന നടത്തി ലഭിച്ച മൂന്നു ലക്ഷം രൂപയും എംഡിഎംഎ തൂക്കാനുപയോഗിക്കുന്ന ത്രാസും പോലീസ് കണ്ടെടുത്തത്. ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. തുഫൈലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഇയാളിൽ നിന്നും എംഡിഎംഎ വാങ്ങുന്നയാളുകളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊടുവള്ളി ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ലിയ എം. കെ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രതീഷ്. എ.കെ, സിൻജിത്ത് പിലാശ്ശേരി, ഷെഫീഖ് നീലിയാനിക്കൽ, അനീഷ് കുമാർ. കെ.ജി, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ഷൈജു. എം, എക്സൈസ് പ്രിവേന്റീവ് ഉദ്യോഗസ്ഥരായ ഗിരീഷ്. കെ, നിഷാന്ത്. എം.കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി നടപടികൾ സ്വീകരിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.