തിരുവനന്തപുരം: തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ മദ്യ ലഹരിയിൽ പതിമൂന്നുകാരന് മുത്തച്ഛന്റെ ക്രൂരമർദ്ദനം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
സ്ഥലത്തെ വാർഡ് മെമ്പർ ഇടപെട്ടാണ് സംഭവം പുറത്തുകൊണ്ട് വന്നത്. കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളാണ് കുട്ടിയുടെ ശരീരത്തിലാകെയുള്ളത്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും കുട്ടി ചൈൽഡ് വെൽഫെയർ അതോറിറ്റിക്കും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്.
അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു പോയതിനെ തുടർന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം. കുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു. പരുക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.