കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രിൽ 8ന് ആയിരുന്നു. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
വിവിധ രാജ്യങ്ങൾക്ക് അമേരിക്ക ചുമത്തിയ തീരുവ താൽക്കാലികമായി നിർത്തിവെച്ചിരുന്നങ്കിലും അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചു. ഇതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ വില ഉയർന്നു. സാമ്പത്തിക അനിശ്ചിതത്വ കാലയളവിൽ നിക്ഷേപകർക്ക് വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാൽ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.
അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളിൽ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാൽ വിവാഹച്ചടങ്ങുകളിൽ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.