ശ്രീനഗർ: ജമ്മു കശ്മീരിലെ പെഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഇരുപത്തിനാലിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് മരണം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. അതേ സമയം ആക്രമണത്തിൽ മരിച്ചവരുടെ കണക്കും പരിക്കേറ്റവരുടെ വിവരങ്ങളും സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് അൽപ്പ സമയത്തിനകം അധികൃതർ പുറത്തുവിടുമെന്നാണ് വിവരം.
ഇതുവരെ കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. 2019 ന് ശേഷം ഉണ്ടാകുന്ന വലിയ ആക്രമണമാണെന്നും റിപ്പോർട്ടുകൾ പറഞ്ഞു. പെഹൽഗാമിൽ വിനോദ സഞ്ചാരികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് ഇരച്ചെത്തിയ തീവ്രവാദികൾ ആളുകളുടെ പേരുവിരങ്ങൾ ചോദിച്ച ശേഷം നിർത്താതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണസംഖ്യ ഉയരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രക്കിങ്ങിനു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇറ്റലി, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.
ജമ്മു കശ്മീരിലെ പെഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പെഗഹൽഗാമിൽ കഴിഞ്ഞ വർഷവും സമാന സംഭവമുണ്ടായിരുന്നു. ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നും അക്രമികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു