തൃശൂർ: തിളച്ച കഞ്ഞിയിൽ ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30) ആണ് പിടിയിലായത്. യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ മർദ്ദിക്കുകയും കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപ്പിടിക്കുകയുമായിരുന്നു.
ഫെബ്രുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ ചായ്പ്പൻ കുഴിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡെറിൻ ആറ് ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.