Trending

കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; എംഡിഎംഎയുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ


കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കുണ്ടായിതോട് തോണിച്ചിറ സ്വദേശി കരിമ്പാടന്‍ കോളനിയില്‍ അജിത്ത് (22) നെ നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും, കസബ പോലീസും ചേര്‍ന്ന് പിടികൂടി.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 89 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലാവുന്നത്. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നുമായി ടൂറിസ്റ്റ് ബസിലാണ് കോഴിക്കോട്ടേക്ക് വന്നത്. ബംഗളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വില്‍പ്പന ഇയാൾ നടത്തുന്നത്. 

കോഴിക്കോട് നിന്നും ബംഗളൂരില്‍ വിദ്യാദ്യാസത്തിനായി എത്തുന്ന യുവാക്കളെ വലയിലാക്കി അവര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്നതും ഇയാളുടെ രീതിയാണ്. പിടിക്കപ്പെടാതിരിക്കാന്‍ വാട്സാപ്പിലൂടെ മാത്രമായിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. ഏറെനാളായി ഇയാൾ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി മരുന്നുമായി ഇയാൾ ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കോഴിക്കോട് പുതിയ സ്റ്റാന്റില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലാവുന്നത്. പിടിക്കൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷം രൂപ വില വരും.

ലഹരി ഉപയോഗം കാരണം എന്‍ജിനിയറിംഗ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയിലാവുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്പനയിലേക്ക് ഇറങ്ങുകയും മായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ഗോവയിലും, ബംഗളൂരിലും പോയി നിശാ പാര്‍ട്ടികളില്‍ പങ്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ച് വരുകയായിരുന്നു അജിത്ത്. ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരിമാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേക്ഷണം ഊര്‍ജിതമാക്കുമെന്ന് കസബ എസ്ഐ ജഗ് മോഹന്‍ദത്തന്‍ പറഞ്ഞു.

Post a Comment

Previous Post Next Post