Trending

‘ചാനൽ ചർച്ചയിൽ അപകീർത്തിപ്പെടുത്തി'; ജനം ടിവിക്കും ജാമിതക്കും എതിരെ പരാതിയുമായി മാധ്യമപ്രവർത്തക


തിരുവനന്തപുരം: ജനം ടിവിക്കും അവതാരകൻ അനില്‍ നമ്പ്യാർക്കും യുക്തിവാദി നേതാവുമായ കെ.ജാമിതക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി യൂട്യൂബറും ഓണ്‍ലൈൻ മാധ്യമപ്രവർത്തകയുമായ ഷഫീന ബീവി. ചാനല്‍ ചർച്ചയില്‍ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി. ശരിയായ അന്വേഷണം നടത്താതെ തനിക്കെതിരെ ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു. 'തത്വമയി ന്യൂസ്' ചാനലിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ചാനല്‍ ചർച്ചയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷഫീന ബീവി പരാതി നല്‍കിയിരിക്കുന്നത്. ചർച്ച വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ച്‌ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും, എന്നിട്ടും അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

"പരേതനായ എന്റെ മുൻ ഭർത്താവ് ബംഗ്ലാദേശ് സ്വദേശിയാണ്. അത് മുൻനിർത്തി ഞാൻ ചാരവൃത്തി നടത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ ബന്ധവും ഞാൻ മുസ്ലിം ആയതും മൂലം ഞാൻ സുപ്രധാന വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു. ഞാൻ ഒരു മുസ്ലിം ആണെന്നതിനൊപ്പം ഒരു ഇന്ത്യൻ പൗരനും കൂടിയാണ്. എന്റെ കുടുംബത്തിന് ഈ രാജ്യത്ത് ആഴത്തിലുള്ള വേരുകള്‍ ഉണ്ട്. എനിക്ക് എന്റെ രാജ്യത്തെ ഒറ്റിക്കൊടുക്കേണ്ട ആവശ്യമില്ല. എന്റെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന രാജ്യസ്നേഹി ആണ് ഞാൻ," പരാതിയില്‍ വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ആളുകള്‍ കാണുന്ന തത്സമയ വാർത്തകളില്‍ ഈ അവകാശവാദങ്ങള്‍ ആവർത്തിച്ച്‌ ഉന്നയിച്ചുവെന്നും ഷഫീന ബീവി ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിന് മുന്നില്‍ തന്നെ അപകീർത്തിപ്പെടുത്തി. രാജ്യദ്രോഹിയാക്കി. എന്റെ മക്കള്‍ക്ക് മൂന്നില്‍ കൂടുതല്‍ രാജ്യങ്ങളുടെ പാസ്‌പോർട്ടുകള്‍ ഉണ്ടെന്ന് അവർ അവകാശപ്പെട്ടു. അവർക്ക് ഒരു രാജ്യത്തെ പാസ്പോർട്ട് മാത്രമേയുള്ളു. എന്റെ കുട്ടികളെയും അവർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.

ദുബൈയില്‍ പെണ്‍കുട്ടികളെ പിംബിങ് ചെയ്തതിന് 65 ദിവസത്തിലധികം ഞാൻ ജയിലില്‍ കിടന്നിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ പേരില്‍ ഒരിക്കല്‍ പോലും ഞാൻ അറസ്റ്റിലായിട്ടില്ല. തെളിവുകള്‍ ഇല്ലാതെയാണ് അവർ ചാനലുകളില്‍ എന്നെക്കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ല. അതിനാല്‍ താൻ നല്‍കിയ പരാതിയില്‍ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post