കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ഉച്ചയോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ഷുഹൈബ് കീടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ചോദ്യപേപ്പർ ചോർത്തിയ കേസിൽ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിനു പിന്നിൽ എംഎസ് സൊല്യൂഷൻസിനെ തകർക്കാനുള്ള ശ്രമമാണെന്ന് ഷുഹൈബ് പ്രതികരിച്ചു. അധ്യാപകനായ ഫഹദിനെ തന്റെ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നും ഷുഹൈബ് പറഞ്ഞു.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണായ അബ്ദുൽ നാസർ ചോർത്തി നൽകിയത്. ഇയാളെ ബുധനാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.
എംഎസ് സൊല‍്യൂഷൻസിൽ അധ‍്യാപകനായ ഫഹദിനാണ് ചോദ‍്യ പേപ്പർ ചോർത്തി നൽകിയത്. അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലായിരുന്നു മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ‍്യപേപ്പർ ചേർത്തി നിൽകിയതെന്നാണ് വിവരം. എംഎസ് സൊല്യൂഷൻസും പ്രതിയുമായുള്ള സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.