താമരശ്ശേരി: ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഷുഹൈബിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമർപ്പിക്കും.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി ഷുഹൈബ് സമ്മതിച്ചതായി എസ് പി അറിയിച്ചു. എന്നാല്‍ ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നാണ് ഷുഹൈബിന്റെ മൊഴി.
ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷയും താമരശ്ശേരി കോടതി ഇന്ന് തള്ളി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിനായി ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തിയ അബ്ദുള്‍ നാസറിനേയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായോ എന്ന് പരിശോധിക്കും.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വ്യാഴാഴ്ച കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഷുഹൈബ് കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം താമരശ്ശേരി കോടതിയില്‍ പ്രതിയെ ഹാജരാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുന്നു.