നരിക്കുനി: കോഴിക്കോട് നിന്നും നരിക്കുനിയിലേക്കുള്ള ബസ്സിൽ ആരാമ്പ്രം ഇറങ്ങി വീട്ടിലെത്തിയപ്പോയാണ് പാദസരം നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞത്. അയൽവാസിയായ മറ്റൊരു ബസ് ഉടമയിൽ നിന്നും താൻ കയറിയ ‘പൂമഠത്തിൽ' ബസ് ഉടമയുടെ നമ്പർ വാങ്ങി വിളിച്ചു കാര്യം പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ബസ് പരിശോധിച്ച് വിവരം തരാമെന്ന് പറഞ്ഞു.
അൽപ്പസമയത്തിനകം തന്നെ ബസുടമ ബാവയുടെ ഫോൺ കാൾ വന്നു. ഒന്നുകൊണ്ടും പേടിക്കേണ്ട പാദസരം ബസ് ജീവനക്കാരുടെ കൈയിൽ ലഭിച്ചിട്ടുണ്ടെന്ന് സന്തോഷപൂർവ്വം അറിയിച്ചു. പൊന്നിന് ദിനംപ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാദസരം തിരികെ ലഭിച്ച യുവതിയ്ക്ക് അത് ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങളായിരുന്നു.
പാദസരം തിരികെ നൽകി സത്യസന്ധത കാണിച്ചു മാതൃകയായ ബസ് ജീവനക്കാരായ റിയാസിനും അർജുനും അവർ നന്ദി അറിയിക്കുകയും ചെയ്തു. ആ സമയത്ത് എത്താൻ സാധിക്കില്ലെന്ന് യുവതി അറിയിച്ചതിനാൽ ജീവനക്കാർ നരിക്കുനിയിലുള്ള ഒരു ബന്ധുവിന്റെ കൈയ്യിൽ സ്വർണ്ണം ഏൽപ്പിക്കുകയായിരുന്നു.