Trending

പതറിയെങ്കിലും കൈവിട്ടില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ദുബായ്: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമതായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ് ട്രോഫി. കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ 4 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചത്.

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിംഗിൽ ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ചത് ശ്രേയസ് അയ്യരും അക്സർ പട്ടേലുമായിരുന്നു. എന്നാൽ ഇടവേളക്ക് പിന്നാലെ 48 റൺസെടുത്ത ശ്രേയസ് പുറത്തായത് തിരിച്ചടിയായി. മിച്ചൽ സാൻ്റനറുടെ പന്തിൽ രചിൻ ക്യാച്ചെടുത്താണ് ശ്രേയസ് പുറത്തായത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷെ ന്യൂസിലൻഡ് സ്പിന്നർമാർക്ക് മുന്നിൽ അല്പമൊന്ന് പതറി. പിന്നീട് 17 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ശുഭ്മാന്‍ ഗില്‍ (31), വിരാട് കോലി (1), രോഹിത് ശര്‍മ (76) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗ്ലെൻ ഫിലിപ്സിന്റെ അത്യുഗ്രൻ ക്യാച്ചിലാണ് ഗിൽ പുറത്തായത്. കോലി വന്നപാടെ ബ്രേസ്വെലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. രചിൻ രവീന്ദ്രയ്‌ക്കെതിരെ വമ്പനടിക്ക് ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. ലാഥം സ്റ്റമ്പ് ചെയ്യുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസ് എടുത്തത്.

ഡാരൽ മിച്ചലിന്‍റെയും മൈക്കിൽ ബ്രെയ്സ്‌വെല്ലിന്‍റെയും രച്ചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്‍റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ കിവീസ് നേടിയത്. 63 റൺസെടുത്ത മിച്ചലാണ് ടോപ്സ്കോറർ. 101 പന്തിൽ മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു മിച്ചലിന്‍റെ ഇന്നിംഗസ്. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറിയുമായി പൊരുതി ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളിങിനെ ശക്തമായി പ്രതിരോധിച്ചു.

ഏഴാമനായി എത്തിയ മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ പ്രത്യാക്രമണ മൂഡിലായിരുന്നു. ന്യൂസിലന്‍ഡിനായി 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് കൂടാരം കയറിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്. ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ വകയായിരുന്നു അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.

രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് എടുത്തത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി. പിന്നാലെ കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയു മടങ്ങി. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ആക്കി. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്‌സും അടിച്ചു.

പിന്നാലെയാണ് കുല്‍ദീപിന്റെ വക ഇരട്ട പ്രഹരം. 11 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ടോ ലാതം ഡാരില്‍ മിച്ചലുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ഒരുങ്ങിയപ്പോള്‍ ജഡേജ എത്തി. 30 പന്തില്‍ 14 റണ്‍സാണ് ലാതം നേടിയത്. പിന്നീട് വന്ന ഗ്ലെന്‍ ഫിലിപ്‌സ് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ. എന്നാൽതാരം നിലയുറപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ നോക്കവേ വരുണ്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. 

Post a Comment

Previous Post Next Post