നരിക്കുനി: തന്റെ വലതുകാലിന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ച അതേ മെഡിക്കല്‍ കോളേജില്‍ നിശ്ചയദാർഢ്യത്തിന്റെ കരുത്തില്‍ മെഡിക്കല്‍ പഠനം ഉറപ്പാക്കിയ മിടുക്കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയും നരിക്കുനി സ്വദേശിനിയുമായ അനുശ്രീ. വലതുകാല്‍ മുറിച്ചുമാറ്റിയിട്ടും തോറ്റുകൊടുക്കാൻ മനസില്ലാത്ത പോരാളി. നീറ്റ് പരീക്ഷയില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നാലാംറാങ്ക് നേടിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. ഇപ്പോള്‍ മൂന്നാംവർഷ പരീക്ഷയുടെ തിരക്കിലാണ്.
ഇതേക്കുറിച്ച് ചോദിച്ചാല്‍ അനുശ്രീ പറയും: 'എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ ജീവിതം വിരസമാവില്ലേ. മുന്നില്‍ വരുന്ന ഓരോ തടസങ്ങളെയും പാഠമായി കണ്ട് മുന്നോട്ട് പോവുക'. അഞ്ചു വർഷം മുമ്പ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ക്യാൻസറിനെ തുടർന്ന് വലതുകാല്‍ മുറിച്ചുമാറ്റിയത്. തിരുവനന്തപുരം ആർസിസിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ എടുത്ത ദൃഢനിശ്ചയമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ക്ലാസ് മുറിയിലെത്തിച്ചത്. അവിടെക്കണ്ട മനുഷ്യരും, അവരിലെ നന്മയുമാണ് ഡോക്ടറാവാൻ പ്രേരിപ്പിച്ചത്. പതിമൂന്നാം വയസില്‍ ക്യാൻസറിനെക്കുറിച്ച് വലിയ ധാരണയില്ലാത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് രോഗത്തിന്റെ തീവ്രത മനസ്സിലാക്കാൻ ഇന്റർനെറ്റില്‍ തിരഞ്ഞ് പേടിച്ചതും കരഞ്ഞതുമെല്ലാം അനുശ്രീ ഇന്ന് ചിരിയോടെ ഓർക്കുന്നു.
ഇപ്പോള്‍ പഠനത്തിന്റെ ഭാഗമായി ക്യാൻസർ വാർഡില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ഓരോരുത്തരിലും സ്വന്തം മുഖമാണ് അനുശ്രീ കാണുന്നത്. പഠത്തിനിടയിലും സന്നദ്ധ സംഘടനകളുടെയടക്കം ക്യാൻസർ ബോധവത്കരണ പരിപാടികളില്‍ സജീവ പ്രവർത്തക കൂടിയാണ് അനുശ്രീ. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ പ്രേമരാജന്റെയും, ഷീനയുടെയും മകളാണ്. സഹോദരൻ: അതുല്‍.