നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കിരീടമുയർത്തി വിദർഭ. ഫൈനലിൽ സമനില വഴങ്ങിയതോടെ കേരളത്തിന് കിരീടം നഷ്ടമായി. അവസാന ദിവസം 143.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളത്തിന് സമനില വഴങ്ങേണ്ടി വന്നത്. ഇതോടെ ആദ്യ ഇന്നിംഗ്‌സിലെ 37 റൺസ് ലീഡിന്റെ പിൻബലത്തിൽ വിദർഭയുടെ പക്കൽ രഞ്ജി ട്രോഫിയെത്തുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018ലും 2019ലുമാണ് ഇതിനു മുൻപ് വിദർഭ വിജയികളായത്.
അതേസമയം, തോൽവിയറിയാതെയാണ് കേരളം ഈ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് കേരളം ഫൈനലിലെത്തിയത്. കേരളത്തിന്റെ വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നിടത്താണ് സമനില വഴങ്ങേണ്ടി വന്നത്. ആദ്യ രഞ്ജി ട്രോഫി എന്ന സ്വപ്നത്തിലേയ്ക്ക് കേരളത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.
സീസണിലെ ഫൈനൽ ഉൾപ്പെടെയുള്ള പത്തു മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലാണ് വിദർഭ സമനില വഴങ്ങിയത്. മറ്റു മത്സരങ്ങളിലെല്ലാം വിജയിച്ച് കിരീട നേട്ടത്തിലേക്ക് എത്തുകയായിരുന്നു. രഞ്ജി ട്രോഫിയുടെ 2024-25 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വിദർഭയുടെ സൂപ്പർ താരമായ യഷ് റാത്തോഡാണ്. 960 റൺസാണ് യഷ് നേടിയത്. ഡാനിഷ് മാലേവാർ ആണ് ഫൈനലിലെ പ്ലെയർ ഒഫ് ദി മാച്ച്. 69 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെ ആണ് പ്ലെയർ ഒഫ് ദി സീസൺ.