ആലപ്പുഴ: കുട്ടനാട്ടില്‍ പാടത്ത് ക്രിക്കറ്റ് കളിക്കിടെ ഇടിമിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (30) ആണ് ഇടിമിന്നലിൽ ഫോണ്‍ പൊട്ടിത്തെറിച്ച് പൊളളലേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഖിലിന്റെ സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്.
ഫോണ്‍ പൊട്ടിത്തെറിച്ച് അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരണിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണിൽ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കുന്നതിനിടെ ശക്തമായ മിന്നലിൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.