കൊച്ചി: ഉപദേശിച്ചതിന്‍റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്‍റെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ സ്കൂളിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തണം. അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് പോലും ക്രിമിനൽ കേസെടുക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ആയുധങ്ങളും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വാർത്തകളുടെ സാഹചര്യത്തിൽ അധ്യാപകർ കെെയിലൊരു ചൂരൽ കരുതുന്നതിൽ തെറ്റില്ല. ചൂരൽ എല്ലായ്‌പ്പോഴും ഉപയോഗിക്കണമെന്നല്ല, പക്ഷേ ചൂരലിന്റെ സാന്നിധ്യം തിന്മകൾ ചെയ്യുന്നതിൽനിന്ന് വിദ്യാർത്ഥികളെ വിലക്കിയാൽ അതൊരു സാമൂഹിക നന്മയാകുമെന്നും ജസ്‌റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ പറഞ്ഞു.
ആറാം ക്ലാസ് വിദ്യാർത്ഥിയായ തന്‍റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് ക്രിമിനൽ കേസ് എടുത്തിരുന്നു. കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. വിദ്യാർത്ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.