തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് ചാർജ് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു.
സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും മിനിമം ചാർജായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാവില്ല. ബസ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനൊരു തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സമരത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനായി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.