കോഴിക്കോട്: സ്കൂൾ കുട്ടികളെ വലയിലാക്കാൻ മിഠായി രൂപത്തിലും ലഹരി. കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തില്‍ പെട്ടിക്കടയിൽ വില്‍പ്പനക്ക് വെച്ച ലഹരി പിടികൂടിയത്. ലഹരിയുമായി ബന്ധപ്പെട്ട് കേട്ടു കേള്‍വിയില്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്തു വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിലാക്കി വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ് പുതിയ ശ്രമം. കോഴിക്കോട് നഗരത്തിലെ പൊറ്റമലില്‍ നിന്നുമാണ് എക്സൈസ് സംഘം കഞ്ചാവ് മിഠായി പിടികൂടിയത്.
പ്രതി ഉത്തര്‍ പ്രദേശ് സ്വദേശി ആകാശിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്ന് മിഠായികൾ ഇയാൾ നടത്തുന്ന പെട്ടിക്കടയിൽ നിന്നും കണ്ടെടുത്തു. ഇത് തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം വരും. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികളെയായിരുന്നു ലക്ഷ്യം. നിഷ്കളങ്കരായ കൊച്ചു വിദ്യാർത്ഥികളെ എളുപ്പം ലഹരിക്ക് അടിമകളാക്കാനുള്ള മാഫിയകളുടെ കുറുക്കുവഴിയാണ് കഞ്ചാവ് മിഠായി. സ്കൂളുകളും കോളേജുകളും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ ചില പെട്ടിക്കടകളിലും ചെറിയ കടകളിലുമായാണ് വില്‍പ്പന.
ഉത്തരാഖണ്ഡില്‍ നിന്നാണ് കഞ്ചാവ് മിഠായി സംസ്ഥാനത്ത് എത്തുന്നതെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൊത്തമായി എത്തിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നതാണ് രീതി. എക്സൈസ് വകുപ്പിൻ്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ക്ലീൻ സ്ളേറ്റിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇതിനിടെയാണ് കോഴിക്കോട് നിന്നും കഞ്ചാവ് മിഠായി പിടികൂടിയത്. ഇത്തരം ലഹരിയുടെ സാഹചര്യത്തില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.