കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്നും കാണാതായ പതിനഞ്ചുകാരി പെണ്‍കുട്ടിയും 42 കാരനായ യുവാവും മരിച്ച നിലയില്‍. രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരിയെ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പൈവളിഗയ്ക്ക് സമീപപ്രദേശത്തുള്ള വനത്തിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയരുന്നു. എന്നാല്‍, തിരച്ചിലില്‍ തുമ്പൊന്നും ലഭിച്ചില്ല. വീണ്ടും ഇതേ പ്രദേശത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെയാണ് പോലീസ് അരിച്ചുപെറുക്കി തിരഞ്ഞത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതേ ദിവസം തന്നെയാണ് പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെൺകുട്ടിയോടും കുടുംബത്തോടും ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു ഇയാൾ. പ്രദീപിനെ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.