കല്പറ്റ: കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലൻ (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. കാട്ടാന ആക്രമണത്തില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് നാല് ജീവനുകളാണ്.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ഉരുള്‍പ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വയനാട് നൂല്‍പ്പുഴയിലും കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്.