താമരശ്ശേരി: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ "ഫെയർ വെൽ" പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇവിടെ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹയർസെക്കൻ്ററി സ്കൂളിലെ കുട്ടികൾ കപ്പിൾ ഡാൻസ് അവതരിപ്പിച്ചു. എന്നാൽ ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. കൂകിയവരോട് ഡാൻസ് കളിച്ച പെൺകുട്ടി ദേഷ്യപ്പെടുകയും ചെയ്തു. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റി രംഗം ശാന്തമാക്കിയതായിരുന്നു.
എന്നാൽ ഈ തർക്കത്തിന്റെ തുടർച്ചയെന്നോണം ഇന്നലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടുകയായിരുന്നു. എം.ജെ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ സ്കൂളിലെ കുട്ടികളോട് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് താമരശ്ശേരി ട്യൂഷൻ സെൻ്ററിൽ എത്താൻ ആവശ്യപ്പെട്ടു. അതുപ്രകാരം 15 ലധികം എം.ജെ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾ എത്തിച്ചേരുകയും ഇവരും താമരശ്ശേരി ഹയർസെക്കൻ്ററി സ്കൂളിലെ കുട്ടികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകനുമായ മുഹമ്മദ് ഷഹബാസിന് തലക്ക് ഗുരുതരമായി പരുക്കേറ്റു. എന്നാൽ പുറത്ത് കാണാൻ പരുക്കില്ലായിരുന്നു. ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും കൂട്ടുകാർ വീട്ടിൽ കൊണ്ടുവിട്ടു. വീട്ടിൽ തളർന്നു കിടന്ന ഷഹബാസിന് എന്താണ് സംഭവിച്ചത് എന്നറിയാൻ വീട്ടുകാർ മകൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമ സംഭവങ്ങളെ കുറിച്ച് അറിയുന്നത്.
രാത്രി ഏഴുമണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിൻ്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അതിതീവൃപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.