തിരുവനന്തപുരം: റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗാണ് ഇതിനു പ്രധാന കാരണമെന്നും അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് എല്ലാ വർഷവും പഠനം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാൽനട യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈൽ ഫോണിൽ സംസാരിച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. റോഡ് മുറിച്ചു കടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാൽ പോര, കാൽനട യാത്രക്കാരും ശ്രദ്ധിക്കണം. മൊബൈലിൽ സംസാരിച്ച് റോഡിലൂടെ നടക്കുന്നവർക്ക് എതിരെ പിഴ ചുമത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് 2024ൽ റോഡ് അപകടങ്ങളുടെ എണ്ണം 6.5 ശതമാനം വർദ്ധിച്ചിരുന്നു. 40821 റോഡ് അപകടങ്ങൾ ആണ് ഒക്ടോബർ 2024 വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 45,567 പേർക്ക് പരിക്ക് പറ്റുകയും 3168 പേർ മരണപ്പെടുകയും ചെയ്തു. 2023ൽ 48,091 റോഡ് അപകടങ്ങളും, 4080 മരണങ്ങളും, 54,320 പേർക്ക് പരിക്കുകളുമുണ്ടായതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.