താമരശ്ശേരി: അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി. താമരശ്ശേരി മൂന്നാംതോട് സുധി മെമ്മോറിയൽ അംഗനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലബാർ ഉന്നതി നിവാസികളായ ഷിബിൻ്റെയും അനുകൃഷ്ണയുടെയും മകൾക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അംഗനവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. വേദനയെത്തുടർന്ന് കുഞ്ഞ് അംഗനവാടിയിൽ വെച്ച് കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റ വിവരം മനസ്സിലാകുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടീച്ചർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.