കൊയിലാണ്ടി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞതിനെ തുടർന്ന് രണ്ടുപേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പുറത്തേക്ക് ഓടിയ ആനകളെ തളച്ചിട്ടുണ്ട്. പരുക്കേറ്റ 30 ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഉഗ്ര ശബ്ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിൻ്റെ പ്രഗമ്പനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകൾ ഓടി. ഇതിനിടെയാണ് രണ്ട് പേർ പരിക്കേറ്റ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ഈ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. തുടർന്ന് രണ്ട് ആനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി. ഇതോടെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ചിതറിയോടി. ഇതിനിടെയാണ് പലർക്കും പരുക്കേറ്റത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിലാണ് തളച്ചത്.