തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവിൽ ജോസാണ് (70) മരിച്ചത്. മകൻ പ്രജിൽ (29) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തന്നെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രജിൽ പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാർ വെള്ളറട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചൈനയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന പ്രജിൽ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ഇയാൾ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തന്നെയായിരുന്നു കൂടുതൽ സമയവും. ഇയാൾ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ജോസ് വർഷങ്ങളായി കിളിയൂരിൽ ബ്രദേഴ്സ് ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. മകൾ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം.