Trending

അടയ്ക്ക മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ലൈറ്റിട്ടു; ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു


കാസർകോട്: അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടപ്പോൾ ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു. കുറ്റിക്കോല്‍ ചുണ്ട സ്വദേശികളായ സി. കാര്‍ത്യായനിയുടെയും സി. ലീലയുടെയും വീട്ടിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. പിന്നീട് അഗ്നിരക്ഷാ സേനയെത്തി കള്ളനെ രക്ഷിച്ചു. കുറ്റിക്കോല്‍ വാണിയം പാറയിലെ രാമകൃഷ്ണനാണ് പിടിയിലായത്. 

വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കില്‍ നിറയ്ക്കുന്നതിനിടെ ശബ്ദം കേട്ടാണ് സഹോദരിമാരായ ലീലയും കാർത്യായനിയും പുറത്തെ ലൈറ്റിട്ടത്. ലൈറ്റ് കണ്ടതോടെ ചാക്ക് കെട്ട് ഉപേക്ഷിച്ച് മോഷ്ടാവ് ഓടുകയായിരുന്നു. തുടർന്ന് സഹോദരിമാര്‍ അടുത്ത വീട്ടില്‍ ചെന്ന് വീട്ടുടമ എ.അരവിന്ദനോട് കാര്യം പറഞ്ഞു. ഇതിനിടെയാണ് സ്ഥലത്ത് നിന്ന് ഓടിയ രാമകൃഷ്ണന്‍ ചുണ്ടയിലെ കുഞ്ഞിരാമന്‍ നായരുടെ തോട്ടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.

അരവിന്ദന്‍ മറ്റു നാട്ടുകാരെയും കൂട്ടി സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്നതിനിടെ തോട്ടത്തില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീണ ശബ്ദം കേട്ട് സംശയം തോന്നി അങ്ങോട്ട് പോയി. കിണറ്റില്‍ നോക്കിയപ്പോള്‍ കിണറിന്റെ പടവില്‍ പിടിച്ചു നില്‍ക്കുന്ന രാമകൃഷ്ണനെയാണ് കണ്ടത്. ഉടന്‍ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി രാമകൃഷ്ണനെ കരയ്ക്കു കയറ്റി. പുറത്തെടുക്കുമ്പോള്‍ ബോധരഹിതനായ അവസ്ഥയിലായിരുന്നു. 

തുടര്‍ന്ന് അംബുലന്‍സില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചു. മറ്റ് പരിക്കുകളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ രാമകൃഷ്ണനെ വിട്ടു. മോഷണ സ്ഥലത്ത് നിന്ന് അടയ്ക്ക നിറച്ച ചാക്ക് കെട്ടും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.

Post a Comment

Previous Post Next Post