കൊച്ചി: സംസ്ഥാനത്ത് വിജിലൻസിന്റെ ‘ഓപ്പറേഷൻ മിഡ്‌നൈറ്റിൽ’ കുടുങ്ങി എസ്‌ഐ ഉൾപ്പടെയുള്ള പൊലീസുകാർ. പൊലീസുകാർ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി ഇന്നലെ രാത്രിയിൽ വിജിലൻസിന്റെ പരിശോധന.
മണ്ണാർക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് രണ്ടായിരം രൂപയുമാണ് പിടികൂടിയത്. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായിട്ടുണ്ട്.
എസ്പി എസ് ശശിധരന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ, 12 സിഐമാർ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, കൺട്രോൾ റൂം വാഹനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
വിജിലൻസ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിച്ചു. മൂവാറ്റുപുഴയിൽ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച് ലക്ക്കെട്ട നിലയിൽ കണ്ടെത്തിയത്. ഹൈവേയിൽ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡിൽ വിശ്രമിക്കുകയായിരുന്നു.
ഇന്നലത്തെ പരിശോധനയിൽ എസ്‌ഐ ഉൾപ്പടെ ഒൻപത് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലൻസ് സ്‌ക്വാഡ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കർശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.