കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊതു-സ്വകാര്യ പരിപാടികളിൽ പരിശോധന നടത്തി കർശ്ശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ. ഓഡിറ്റോറിയങ്ങളും കാറ്ററിങ്ങ് സ്ഥാപനങ്ങളും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്‍റ് എൻഫോഴ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ജനുവരി മാസം നടത്തിയ 231പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പരിശോധനകൾ കർശ്ശനമാക്കുമെന്നും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം. ഗൗതമൻ അറിയിച്ചു.
പ്ലാസ്റ്റിക് കാരീബാഗുകള്‍ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, ബൗളുകള്‍ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ടേബിള്‍ വിരികള്‍, തെര്‍മോക്കോള്‍, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ, ഡിഷുകള്‍, നോണ്‍ വുവന്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്‌ളക്‌സ് മെറ്റീരിയല്‍, ഗാര്‍ബേജ് ബാഗുകള്‍ പാക്കറ്റുകള്‍ എന്നിവ ഒഴിവാക്കണം.