തിരുവനന്തപുരം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പ് ജീവനക്കാൻ അറസ്റ്റിൽ. അക്കൗണ്ട് അസിസ്റ്റന്റ് കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി വിവിധ കർഷകരുടെ പത്ത് ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.
പോങ്ങുംമൂട് ബാബുജി നഗറിലെ ഹോർട്ടി കോർപ്പിൻ്റെ ആസ്ഥാനത്തിൽ 2018 മുതൽ അക്കൗണ്ട് അസിസ്റ്റൻ്റായ കരാർ ജീവനക്കാരനാണ് പ്രതി. കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി ഇയാളുടെ അച്ഛന്റെ അക്കൗണ്ട് നമ്പർ നൽകി ട്രഷറിയിൽ നിന്നും പണം തട്ടുകയായിരുന്നു.
തുടർന്ന് കർഷകർ പണം കിട്ടുന്നില്ല എന്ന പരാതിയുമായി ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് അറിയുന്നത്. അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോൾ കർഷകരുടെ അക്കൗണ്ട് നമ്പറിന് പകരം കല്യാണ സുന്ദരൻ്റെ അച്ഛന്റെ അക്കൗണ്ട് നമ്പർ എഴുതി നൽകി ട്രഷറിയിൽ നിന്നും പണം കൈപ്പറ്റിയതായി കണ്ടെത്തി.