തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ ക്രൂരത. സംഭവത്തില്‍ ശിശുക്ഷേമ വകുപ്പിലെ മൂന്ന് ആയമാർ അറസ്റ്റില്‍. താത്‌കാലിക ആയമാരായ സിന്ധു, മഹേശ്വരി, അജിത എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നാണ് കേസിനാസ്‌പദമായ കുഞ്ഞിന്‍റെ ദേഹത്തെ മുറിവ് കണ്ടത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ ഇവര്‍ ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
പരിശോധനയില്‍ മുറിവുള്ളതായി കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ അരുണ്‍ ഗോപി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് മൂവരെയും ഇന്ന് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ കഴിഞ്ഞ ഒരാഴ്‌ച ജോലി ചെയ്‌ത ആയമാരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ചതിനും വിവരം മറച്ചു വെച്ചതിനും കേസെടുത്തിട്ടുണ്ട്.
അമ്മയുടെ മരണത്തെ തുടർന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തതോടെയാണ് രണ്ടര വയസുകാരിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ മറ്റുള്ള ആയമാര്‍ക്കും പങ്കുണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Tags:
KERALA NEWS