Trending

നടൻ അല്ലു അർജുൻ അറസ്റ്റിൽ


ഹൈദരാബാദ്: പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്. കേസിൽ അല്ലു അർജുനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഇന്നലെ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കുമൊപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.

രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത് പോലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പോലീസ് ലാത്തിവീശി. തുടർന്ന് പോലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷം അപകടത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിൽ തിയറ്റർ ഉടമയടക്കം 3 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. തിയേറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ‌ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നതായും അല്ലു അർജുൻ പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് താരം എത്തിയതെന്നും ഇതാണ് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post